Monday, December 20, 2010

" മാഞ്ചുവട്ടില്‍.... "

ഓര്‍മ്മതന്‍ തിരശ്ശീല നീക്കിയെന്നാല്‍
കാണാം മധുരമാണെന്‍ ചെറുപ്പം.
ചിരിയും കളിയും കരച്ചിലും ചേ-
ര്‍ന്നിട കലര്‍ന്നുള്ളൊരുകാലഘട്ടം.

തണല്‍ വീണുറങ്ങുമീ മാഞ്ചുവട്ടില്‍
മണല്‍ വാരി നെയ്യപ്പം ചുട്ടൊരോര്‍മ്മ
കള്ളനും പോലീസുമായ് കളിച്ചി-
ട്ടെപ്പോഴും കൊള്ളുന്നു തല്ലുമാത്രം.
തൂങ്ങിക്കിടക്കുന്ന കണ്ണിമാങ്ങ
ഉന്നം പിഴക്കാതെറിഞ്ഞു വീഴ്ത്തി,
കൂട്ടുകാര്‍ പങ്കിട്ടു തിന്നകാലം -
മോര്‍ക്കുകില്‍ നാവിലെ വെള്ളമൂറും .
ശിഖിരത്തിലൂഞ്ഞാലുകെട്ടിയാടി,
ഉയരത്തില്‍ പൊങ്ങുന്ന കാഴ്ച കാണ്മാന്‍
ഒരുപാടു പൈതങ്ങളൊത്തുകൂടി
ഒരു വട്ടമാടുവാന്‍ മത്സരിക്കും.
അതുകണ്ടുതാഴത്തിറങ്ങി വന്നി-
ട്ടവരുടെയൂഴമൊന്നാസ്വദിക്കും.

പൊതിയിട്ട പുസ്തകക്കെട്ടുമായി
കതിരിട്ടപാടവരമ്പിലൂടെ
കലപില കൂട്ടി നടന്നുപോകും
വഴിയില്‍ വെച്ചടിപിടികൂടിനില്‍ക്കും.
മണിയടിച്ചെപ്പൊഴും വൈകിയെത്തും
പതിവായി ചൂരല്‍ കഷായമുണ്ടാം.  
തിരികെ വരുമ്പോള്‍ തെളിനീരൊഴുകും
തോട്ടില്‍ കുളിച്ചു നനഞ്ഞു വന്നാല്‍
വീട്ടില്‍വടിയുമായ് നില്‍ക്കുമമ്മ
ചുട്ടടി രണ്ടെണ്ണമേറ്റുവാങ്ങും .
മോന്താന്‍ പഴങ്കഞ്ഞി വെള്ളമുണ്ടാ -
മോടണം പിന്നീടു മീനുവാങ്ങാന്‍ .

മണ്ണെണ്ണക്കുപ്പിവിളക്കു വെച്ചി-
ട്ടിത്തിരി വെട്ടത്തില്‍ പുസ്തകത്താള്‍-
നോക്കിപ്പഠിക്കയാണെന്ന ഭാവം-
തോന്നിച്ചു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടും !
വൈകാതെ ചായും വെറും നിലത്തെ-
'ചാണം' മെഴുകിയ മെത്തമേലും
പാഠങ്ങള്‍ ചൊല്ലിപ്പഠിക്കും ശബ്ദം-
കേള്‍ക്കാത്ത നേരം വിളിക്കുമമ്മ
ഞെട്ടിപ്പിടഞെഴുന്നേല്‍ക്കുമപ്പോള്‍
കേള്‍പ്പിക്കും മുമ്പെപഠിച്ചപാഠം.
ഇങ്ങനെ കാലം കഴിഞ്ഞുപോയി
മങ്ങിയ ബോധം തെളിഞ്ഞുവന്നു.
പിന്നിയ കുപ്പായം തുന്നിയിട്ടും
മുന്നെ പഠിച്ചവര്‍ തന്ന ബുക്കും
നന്നായ് മെനക്കിട്ടു ഹൃദ്യമാക്കി-
യോരോ പടികളും കേറിമേലെ !
ഓണം, വിഷുവും കടന്നുവന്നാല്‍
കൈത്തറിക്കുപ്പായമൊന്നുകിട്ടാന്‍
ആശിച്ചുമോഹിച്ചു നിന്നകാലം,
ആനന്ദപൂര്‍ണ്ണമാം നല്ലകാലം !

'കുട്ടിയും കോലും', തലപ്പന്തുമായ്
ആര്‍ത്തുവിളിച്ചു കളിച്ചകാലം
ഞെട്ടറ്റുവീഴും പഴുത്തമാങ്ങ
ഒറ്റക്കു കിട്ടുവാന്‍ മത്സരിക്കും
ഇന്നില്ലിതിന്‍ നാലയലത്തുപോലും 
വന്നു കളിക്കുവാന്‍ ബാലകന്മാര്‍.
കൈകോര്‍ത്തു സൊറപറഞ്ഞൊത്തുകൂടും
കല്‍ത്തറയിന്നൊരു ശൂന്യവേദി.
വേണ്ടവര്‍ക്കാര്‍ക്കുമീ സൌഹൃദങ്ങള്‍
കാണാന്‍ പഴഞ്ചനായ് ഗ്രാമഭംഗി.

എല്ലാം തികഞ്ഞിട്ടീ മാഞ്ചുവട്ടില്‍
സായാഹ്നമായ് വെയില്‍ചാഞ്ഞനേരം
കാണാന്‍ കിനാവുകള്‍ വേണ്ടവേറെ-
യുണ്ടെന്‍ ഗതകാല കൌതുകങ്ങള്‍ !
-------------------------------------------------------------
1. ചാണം - ചാണകം
2. ഒറ്റക്കു - തനിച്ച്
3. കുട്ടിയും കോലും , തലപ്പന്ത് - പഴയകാല കളികള്‍

Thursday, December 16, 2010

മുത്തിയമ്മയുടെ പത്തിരി -( ഒരു ടങ്ങ് ട്വിസ്റ്റര്‍ കവിത)

മുത്തിയമ്മയൊരൊത്തിരി നേരം -
തത്രപ്പെട്ടു മൊരിച്ചൊരു പത്തിരി -
യിത്തിരിനേരം മുറ്റത്തെത്തിത്തത്തി നടന്നൊരു കാകന്‍ ,
കൊത്തിക്കൊത്തി മുറത്തില്‍ കേറി ക്കൊത്തി-
വലിച്ചു പറന്നിട്ടിത്തിരി ദൂരെ കാണുന്നത്തി-
മരത്തില്‍ പൊത്തിലൊളിപ്പിച്ചെത്തി ശരം പോല്‍ -
വീണ്ടും പത്തിരി കൊത്തിയെടുക്കാനാഞ്ഞു കൊതിച്ചി,
മുറ്റത്തറ്റത്തുള്ള വെയില്‍ കാഞ്ഞെത്തിയ
മുത്തശ്ശന്നു കൊടുക്കാന്‍ പത്തിരി കാണാ-
ഞ്ഞക്കിടി പറ്റിയതെങ്ങനെയെന്നറി-
യാഞ്ഞു വലഞ്ഞൊരു മുത്തിയടുക്കളവാതില്‍ക്കലെത്തി.
മുറത്തില്‍ നിറയെ പത്തിരിയുണ്ടാമെന്നു നിനച്ച-
കിടാത്തി പതുക്കെയെത്തി വലിഞ്ഞു ചികഞ്ഞൊരുനേരം,
ചട്ടുകമൊന്നു വലം കയ്യിലെടുത്താഞ്ഞുകൊടുത്തൊരു 
ചുട്ടടി കിട്ടിയപാടെ കരഞ്ഞുവിളിച്ചവളാഞ്ഞു-
പറന്നായത്തിമരത്തിന്‍ പൊത്തില്‍ കയ്യിട്ടെ-
ത്രയുമുടനെ പത്തിരിതിന്നാനാശപെരുത്തി-
ട്ടുറ്റിവരുന്നുമിനീരു കുടിച്ചവളൊട്ടൊരുനേരം-
തപ്പിത്തപ്പി കിട്ടാഞ്ഞാക്രാന്തത്തില്‍ പൊത്തിലിറങ്ങി-
യെടുക്കാന്‍ നോക്കിയനേരം, തക്കംപാര്‍ത്താ-
പൊത്തിലൊളിച്ചൊരു നാഗം കൊത്താനാഞ്ഞതു-
കണ്ടവള്‍ ഞെട്ടിയകന്നു പറന്നുയരുന്നു.
  

Monday, December 13, 2010

"പറശ്ശിനി മുത്തപ്പാ ശരണം "

പറച്ചീങ്ങാ കടവില്‍ പള്ളി കൊള്ളും -
മുത്തപ്പാ , ശരണം ജഗദീശ്വരാ !
പതിതരാം ഞങ്ങള്‍ തിരുമുറ്റത്തെത്തി
പ്രണമിച്ചിടുന്നിതാ നിന്‍റെ മുന്നില്‍ .
കനിവിന്നുറവിടം നീ തന്നെയല്ലോ
കരകേറ്റിടൂ ഞങ്ങള്‍ തന്‍ നരകജന്മം.
ഒരുപാടുകാലം നിന്‍ സങ്കീര്‍ത്തനം
ഉരുക്കഴിച്ചീടുന്ന ഭക്തര്‍ ഞങ്ങള്‍.
ഉലകിന്‍റെ നാഥാ തവപദചരണം-
ശരണം , മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നേന്‍ !
ശതകോടിഭക്തര്‍ കൈകൂപ്പിയെത്തി
ഗതകാലതെറ്റുകള്‍ ഏറ്റുപാടി
മുക്തിക്കു യാചിച്ചിടുമ്പോഴെല്ലാം
വറ്റാക്കനിവിന്‍റെ പാനപാത്രം
മുന്നില്‍ നിറച്ചെത്തിയൂട്ടിടുമ്പോള്‍
മനതാരില്‍ കാണ്മത് തിരുവെള്ളാട്ടം!

മാമല താണ്ടിയൊഴുകിയെത്തും
വളര്‍പത്തനം പുഴയിലെയോളങ്ങളും
ഈ തിരുസന്നിധി പൂകിയിട്ടേ-
യഴിമുഖത്തെത്തി ലയിക്കയുള്ളൂ .
കാലും മുഖവും കഴുകി മുന്നില്‍
കൈകൂപ്പിയെത്തുന്ന ഭക്തരെല്ലാം
കാണിക്കയര്‍പ്പിച്ചു ദര്‍ശനം ചെ-
യ്താനന്ദബാഷ്പം പൊഴിച്ചിടുന്നു.
വിളിച്ചാല്‍ വിളിപ്പുറത്തുള്ള നാഥാ
വരും കാലജീവിതം ധന്യമാക്കാന്‍
തെളിച്ചിടൂ നേര്‍വഴി സഞ്ചരിക്കാന്‍
സ്മരിച്ചിടുമെപ്പൊഴും നിന്‍റെ നാമം !
--------------------------------------------------------

പറച്ചീങ്ങാക്കടവ്  = പറശ്ശിനിക്കടവ്
വളര്‍പത്തനം        = വളപട്ടണം

Sunday, December 12, 2010

ഒരു ഗാനം

മിഴിപാതി തുറന്നെത്തും കുളിര്‍ നിലാവേ 
കണ്‍കോണിലെന്തിത്ര നാണം?
പ്രണയ വിവശയാം നിന്‍റെ ചാരെ 
വരണുണ്ടോ അക്കരെ പോയ മാരന്‍ ?  


പയോധിയിലൊരോടം കണ്ടോ 
പഴം പാട്ടിന്‍റെയൊരീണം കേട്ടോ?
ശ്രുതിമീട്ടുന്നിതാ തെങ്ങോല, നിന്‍-
ഹൃദയമിടിപ്പിന്‍ സ്വനം കേള്‍ക്കയാലോ?
                          (മിഴിപാതി)
വികാരവതിയാം നിന്‍ വദനം കാണ്മാന്‍ 
വിരുന്നുകാരന്‍ കൊതി പൂണ്ടു നില്‍ക്കെ 
കിളിവാതില്‍ ചാരി നീ മറഞ്ഞുനിന്നാല്‍ 
കളിവാക്കു കേള്‍ക്കേണ്ടിവരികയില്ലേ?
                          (മിഴിപാതി)
മറനീക്കി വാതില്‍ പഴുതിലൂടെ 
ചെറുപുഞ്ചിരിചാലിച്ചൊരു ദൃശ്യമേകാന്‍
മടിവേണ്ടിനിയോമലേ കണ്കുളിര്‍ക്കെ 
കണികാണ്മാന്‍ തിരുമുറ്റത്തെത്തി സൂര്യന്‍ 
                          (മിഴിപാതി) 

"ഗതകാല സ്മരണകള്‍''

                            1960 ലാണ് അഴിക്കോട് ഹൈ സ്കൂളില്‍ നിന്ന് SSLC പാസ്സായത്‌ . അതിനുമുമ്പ്  എട്ടാം തരത്തില്‍ നിന്ന് മദ്രാസ്‌ ഗവ: നടത്തിയ E S L C പാസ്സായി .E S L C പ്രൈമറി ടീച്ചേര്‍സ് ട്രെയിനിങ്ങിനു അര്‍ഹത ഉണ്ടായിരുന്നു . SSLCക്ക്  പഠിക്കുമ്പോള്‍ മലയാളം വിഷയം പഠിപ്പിച്ചിരുന്നത് നാരായണന്‍ നമ്പൂതിരി എന്ന 'നമ്പൂതിരി മാഷ് ' ആയിരുന്നു. ജി . ശങ്കരക്കുറുപ്പിന്‍റെ  " ആരാമത്തില്‍ " എന്ന കവിത പഠിപ്പിക്കുമ്പോള്‍ ഒരു ദിവസം നമ്പൂതിരി മാഷ് ആ കവിതയുടെ വൃത്തത്തില്‍ സ്വന്തമായി കവിത എഴുതി കൊണ്ടുചെല്ലാന്‍ എല്ലാ കുട്ടികളോടും പറഞ്ഞു . പിറ്റേന്ന് ക്ലാസ്സില്‍ ഞാന്‍ മാത്രമായിരുന്നു കവിതയുമായി എത്തിയത് . കവിത ഞാന്‍ വായിച്ചു . സാരാംശം ഇതായിരുന്നു ." സുപ്രഭാതത്തെ ആസ്വദിച്ച കുട്ടി വൈകുന്നേരം വരെ നോക്കിനിന്നു " എന്നായിരുന്നു. എന്നോട് വെറും ഒരു മിനിറ്റ് നേരം സൂര്യനെ നോക്കി നില്‍ക്കാന്‍ കല്പിച്ചു . മറ്റു കുട്ടികള്‍ പൊട്ടിച്ചിരിച്ചു. ഈ സാഹസത്തിന് മുതിരേണ്ട എന്ന് എനിക്ക് തോന്നി. മാഷ് കുട്ടികളെ നോക്കി പറഞ്ഞു . " ഒരു വരി പോലും എഴുതി കൊണ്ടു വരാത്ത നിങ്ങള്‍ ചിരിക്കയല്ല വേണ്ടത് . ഇവന്‍റെ കഴിവിനെ പ്രോത്സാഹിച്ചു കയ്യടിക്കുകയാണ് വേണ്ടത്. ഞാന്‍ സൂര്യനെ നോക്കിനില്‍ക്കാന്‍ പറഞ്ഞത് ഇതിലെ വിഷയം അസംഭാവ്യമയതുകൊണ്ടാണ്. കവിതയുടെ വൃത്തവും പ്രാസവും 100% ശരിയാണ് ". കുട്ടികളെല്ലാം കയ്യടിച്ചു . ഈ സംഭവമാണ് എനിക്ക് കവിതകളെഴുതാന്‍ പ്രചോദനമായത് .
                                  പിന്നീടു കണ്ണൂര്‍ പൊളിടെക്നിക് കോളേജില്‍ നിന്ന് 1964 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് - ല്‍ ഡിപ്ലോമ നേടി . അക്കാലത്തു ചെറുകഥകള്‍ എഴുതിത്തുടങ്ങി. കവിതകളും കഥകളും ചില വാരികകളിലും മാസികകളിലും പ്രസിദ്ധീകൃതമായി . അവയില്‍ നിന്ന് തെരഞ്ഞെടുത്ത ചിലവ തുടര്‍ന്ന് വായിക്കാം.എനിക്ക് നമ്പൂതിരി മാഷെ വീണ്ടും കാണാനിടയായത് 18 വര്‍ഷത്തിനു ശേഷമാണ്. ഞാന്‍ അസി. എഞ്ചിനീയര്‍ ആയി K.S.E.B ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം നമ്പൂതിരി മാഷ് ഓഫീസ്വരാന്തയില്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തെ വിളിപ്പിച്ചു . ഉപവിഷ്ടനായശേഷം അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു . ഞാന്‍ പറഞ്ഞു : " മാഷെ ഞാന്‍ '60 ല്‍ സാറിന്‍റെ വിദ്യാര്‍ഥി ആയിരുന്നു ". പെട്ടെന്ന് സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: " അങ്ങനെ പറ കുറെ നേരമായി  ഞാന്‍ പുറത്തു നില്‍ക്കുന്നു . ഭവ്യതയോടെ എന്നെ സ്വീകരിച്ചിരുത്തിയ ഓഫീസര്‍ ആരാണെന്ന് എത്രയായിട്ടും ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. ശിഷ്യന്മാര്‍ എന്നെ ഓര്‍മിക്കുന്നത്‌ എന്‍റെ പുണ്യമാണ്‌."അദ്ദേഹം വന്നകാര്യം പെട്ടെന്ന് നിര്‍വഹിച്ചു കൊടുത്ത്‌ സന്തോഷപൂര്‍വ്വം പറഞ്ഞയച്ചു.
                                   മറ്റൊരു അദ്ധ്യാപകനെ ഇന്നും ഓര്‍ക്കുന്നു. അന്ന് ഹൈസ്കൂളിലെ  ഹെഡ്മാസ്റ്റര്‍ എന്‍റെ വീട്ടിനടുത്തുള്ള അച്യുതന്‍ നായര്‍ ആയിരുന്നു. ഹൈസ്കൂള്‍ വരാന്തയിലൂടെ പാദരക്ഷ ഉരച്ചു ശബ്ദമുണ്ടാക്കി ചൂരലുമായി നടക്കുമ്പോള്‍ സ്കൂള്‍ നിശബ്ദമായിരിക്കും . കര്‍ക്കശക്കാരന്‍ നല്ല ചൂരല്‍ പ്രയോഗവും പ്രതീക്ഷിക്കാം. ഇംഗ്ലീഷ് അദ്ധ്യാപകന്‍ ലീവ് ഉള്ള ദിവസങ്ങളില്‍ ഹെഡ്മാസ്റ്റര്‍ ക്ലാസ്സെടുക്കും . നല്ല അധ്യാപകനായിരുന്നു . വീട്ടിനടുത്തായിരുന്നെങ്കിലും ഒരിക്കലും മുന്നില്‍ പെടാതിരിക്കാന്‍  ശ്രദ്ധിച്ചു . അദ്ദേഹം പെന്‍ഷന്‍ ആയി വീട്ടിലിരുന്നകാലം. ഞാന്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയരായി വളപട്ടണം സെക്ഷനില്‍ ജോലി ചെയ്യുന്നു. അന്ന് അഴീക്കോട് പ്രദേശവും ഈ സെക്ഷന്‍റെ കീഴിലായിരുന്നു.
                                 ഞാന്‍ ഓഫീസില്‍ പൊയ്ക്കൊണ്ടിരുന്നത് Jawa മോട്ടോര്‍ സൈക്കിളില്‍ ആയിരുന്നു. 'ടപ ടപ ' ശബ്ദം ദൂരെ കേള്‍ക്കാം . ഒരു ദിവസം അച്യുതന്‍ നായര്‍ മാസ്റ്റര്‍ തന്‍റെ                                      
വീട്ടു ഗേറ്റിനടുത്ത്, ബൈക്കിന്‍റെ ശബ്ദം കേട്ടശേഷമാവാം നില്‍ക്കുന്നു .എന്നോട് നില്‍ക്കാന്‍ കൈ കാണിച്ചു. ഞാന്‍ ബൈക്ക് നിര്‍ത്തി അടുത്ത് ചെന്നു പണ്ടത്തെ വിദ്യാര്‍ഥിയായി . ഹൃദയമിടിപ്പ്‌ വര്‍ധിച്ചു കൊണ്ടിരുന്നു." എനിക്കൊരു സഹായം ചെയ്തു തരണം , വീട്ടില്‍ വരൂ അവിടുന്ന് കാര്യങ്ങള്‍ പറയാം".
                              ഞാന്‍ സാറിന്‍റെ പിറകെ ചെന്നു.എന്നോട് ഒരു കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ മടിച്ചു നിന്നു. അദ്ദേഹം എന്‍റെ ചുമലില്‍ പിടിച്ച് ബലമായി ഇരുത്തി . എന്നിട്ട് പറഞ്ഞു: "ഇപ്പോള്‍ നീ പണ്ടത്തെ വിദ്യാര്‍ഥിയല്ല. ഉദ്യോഗസ്ഥനാണ്, ഞാന്‍ ഇപ്പോള്‍ നിന്‍റെ മുമ്പില്‍ സാധാരണക്കാരനാണ് ."
അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടു ഞാന്‍ അത്ഭുതപ്പെട്ടു. കുറെ വര്‍ഷം അധ്യാപകരെയും വിദ്യാര്‍ഥികളെയും വിറപ്പിച്ച ഹെഡ്മാസ്റ്റര്‍ തന്നെയോ എന്ന് സംശയിച്ചു. അദ്ദേഹത്തിനൊരു വൈദ്യുതി കണക്ഷന്‍ വേണമായിരുന്നു. അതിനുള്ള ഫോറങ്ങള്‍ എന്‍റെ മുമ്പില്‍ വെച്ച് പറഞ്ഞു: "എനിക്ക് ഓഫീസില്‍ വന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല .എവിടെയൊക്കെയാണെന്ന് കാണിച്ചു തന്നാല്‍ ഞാന്‍ ഒപ്പിട്ടു തരാം. പണം അടക്കാനും മറ്റും വേറൊരാളെ പറഞ്ഞു വിടാം. നീ സഹായിക്കണം ". ഒരു സ്വപ്നത്തിലെന്ന  പോലെ സമ്മതിച്ചു തലയാട്ടി - പേപ്പറുകള്‍ ഞാന്‍ തന്നെ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു. "മാതാ പിതാ ഗുരുര്‍ ദൈവം " എത്ര അര്‍ത്ഥവത്തായ ആപ്തവാക്ക്യം .
                                

Thursday, November 18, 2010

"അണിചേരൂ സമരമുഖത്തേക്ക്‌"

" ലോകാ സമസ്താ സുഖിനോഭവന്തു"
പാടി നടന്നയീ പുണ്യ നാട്ടില്‍ 
നിഷ്പക്ഷ സാരഥ്യം വെട്ടിമാറ്റി -
ചെകുത്താന്‍ വിളയാടും കാലമിത് .
ലോകമേ തറവാടായ് കണ്ടനാട്ടില്‍
മാനുഷര്‍ സന്തുഷ്ടരായ് വാണനാട്ടില്‍ 
കള്ളവും ചതിയുമേയുള്ളൂ നീളെ
എള്ളോളമില്ലെങ്ങും  സത്യവാന്മാര്‍.
നീതിയും ധര്‍മ്മവും പോയ്‌ മറഞ്ഞു 
നിത്യവും  കേള്‍ക്കുന്നു നന്മച്യുതി !


എത്തിയീ നാട്ടില്‍ കറുത്തകൈകള്‍-
' ലോകപോലീസി'ന്‍റെ ആണവക്കൈ !
 നോക്കാതെ കയ്യൊപ്പ് ചാര്‍ത്തിവാങ്ങാന്‍-
ലാക്കാക്കുന്നിന്ത്യതന്‍   ധനസമൃദ്ധി !
നെട്ടോട്ടമോടുന്നു ധനികവര്‍ഗ്ഗം ,
കിട്ടുന്നതത്രയും   കൈക്കലാക്കാന്‍ .
ഒറ്റിക്കൊടുക്കുന്നു നേതാക്കന്മാര്‍ 
സമ്പന്നസംസ്കാര പൈതൃകങ്ങള്‍  !
പുത്തന്‍  പരിഷ്കാരം നല്ലതാവാം ,
പട്ടിണി മാറ്റുവാന്‍ പറ്റുമെങ്കില്‍ !


കേള്‍ക്കുന്ന വാഗ്ദാന 'ചില്ലുമേട'
പൊട്ടിത്തകരാതിരിക്കയില്ല.
കോള്‍മയിര്‍  കൊള്ളും ദരിദ്രവര്‍ഗ്ഗം
വൈകാതെ  കേള്‍ക്കും നെടുവീര്‍പ്പുകള്‍  !
വെട്ടിമാറ്റീടും സഹായഹസ്തം 
വെട്ടിലാകുന്നതീ യടിസ്ഥാനവര്‍ഗ്ഗം !
അജ്ഞാതമല്ലീ നീരാളിഹസ്തം 
അധിനിവേശത്തിന്‍റെ പൊയ്മുഖങ്ങള്‍ !
കള്ളരാഷ്ടീയ മുഖം മൂടികള്‍ -
ക്കുള്ളിലെ ദംഷ്ട്രങ്ങള്‍ കാണ്‍മതിന്നായ് 
മോഹവലയങ്ങള്‍ പിഴുതുമാറ്റി -
യണിചേര്‍ന്ന്  നീങ്ങൂ സമരമുഖം !
-----------------------------------------------------