Thursday, December 16, 2010

മുത്തിയമ്മയുടെ പത്തിരി -( ഒരു ടങ്ങ് ട്വിസ്റ്റര്‍ കവിത)

മുത്തിയമ്മയൊരൊത്തിരി നേരം -
തത്രപ്പെട്ടു മൊരിച്ചൊരു പത്തിരി -
യിത്തിരിനേരം മുറ്റത്തെത്തിത്തത്തി നടന്നൊരു കാകന്‍ ,
കൊത്തിക്കൊത്തി മുറത്തില്‍ കേറി ക്കൊത്തി-
വലിച്ചു പറന്നിട്ടിത്തിരി ദൂരെ കാണുന്നത്തി-
മരത്തില്‍ പൊത്തിലൊളിപ്പിച്ചെത്തി ശരം പോല്‍ -
വീണ്ടും പത്തിരി കൊത്തിയെടുക്കാനാഞ്ഞു കൊതിച്ചി,
മുറ്റത്തറ്റത്തുള്ള വെയില്‍ കാഞ്ഞെത്തിയ
മുത്തശ്ശന്നു കൊടുക്കാന്‍ പത്തിരി കാണാ-
ഞ്ഞക്കിടി പറ്റിയതെങ്ങനെയെന്നറി-
യാഞ്ഞു വലഞ്ഞൊരു മുത്തിയടുക്കളവാതില്‍ക്കലെത്തി.
മുറത്തില്‍ നിറയെ പത്തിരിയുണ്ടാമെന്നു നിനച്ച-
കിടാത്തി പതുക്കെയെത്തി വലിഞ്ഞു ചികഞ്ഞൊരുനേരം,
ചട്ടുകമൊന്നു വലം കയ്യിലെടുത്താഞ്ഞുകൊടുത്തൊരു 
ചുട്ടടി കിട്ടിയപാടെ കരഞ്ഞുവിളിച്ചവളാഞ്ഞു-
പറന്നായത്തിമരത്തിന്‍ പൊത്തില്‍ കയ്യിട്ടെ-
ത്രയുമുടനെ പത്തിരിതിന്നാനാശപെരുത്തി-
ട്ടുറ്റിവരുന്നുമിനീരു കുടിച്ചവളൊട്ടൊരുനേരം-
തപ്പിത്തപ്പി കിട്ടാഞ്ഞാക്രാന്തത്തില്‍ പൊത്തിലിറങ്ങി-
യെടുക്കാന്‍ നോക്കിയനേരം, തക്കംപാര്‍ത്താ-
പൊത്തിലൊളിച്ചൊരു നാഗം കൊത്താനാഞ്ഞതു-
കണ്ടവള്‍ ഞെട്ടിയകന്നു പറന്നുയരുന്നു.
  

2 comments:

  1. നാക്കുളുക്കി!

    ReplyDelete
  2. ഇവിടെയെത്താനിത്തിരി വൈകിയെങ്കിലും എത്തിയമാത്രയിലൊത്തിരിത്തവണ ചൊല്ലിനോക്കിയീ പത്തിരികവിത. കൊത്തിയെടുക്കാനിത്തിരി കഷ്ടമാണെങ്കിലും ഇഷ്ടമായീ മുത്തിയമ്മയുടെ പത്തിരി.

    ReplyDelete